കോഴിക്കോട്: ഭാര്യയേയും കാമുകനേയും ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് കുടുംബക്കോടതി പരിസരത്ത് ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം. കോടഞ്ചേരി സ്വദേശി സുനിലാണ് ഇരുവരേയും കുത്തിയത്. സ്വകാര്യ ബസിലെ ജീവനക്കാരനായ ജിന്റോ, ബിന്ദു എന്നിവർക്കാണ് കുത്തേറ്റത്.
ഏറെ കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു സുനിലും ബിന്ദുവും. ഇവർക്ക് ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. കുട്ടിയെ കൈമാറുന്നതു സംബന്ധിച്ചാണ് ഇന്ന് ഇവർ കുടുംബകോടതിയിൽ എത്തിയത്. എന്നാൽ കുട്ടിയെ കൈമാറാൻ ബിന്ദു വിസമ്മതിച്ചു. ഇതിൽ കുപിതനായാണ് സുനിൽ പുറത്തിറങ്ങിയ ഉടൻ ഇരുവരേയും കുത്തിയത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിൽ കുത്തേറ്റ ജിന്റോയുടെ കുടൽമാല പുറത്തുവന്നിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.