വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം;അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; സിഐക്കും ഡിവൈഎസ്പിക്കും എതിരെ നടപടിക്ക് ശുപാര്‍ശ; പ്രതികളുടെ അറസ്റ്റ് ഇന്ന്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ പി.സി ചാക്കോയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിസി ചാക്കോയ്‌ക്കെതിരെ വകുപ്പുതല നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.തൃശൂര്‍ റേഞ്ച് ഐജി നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ രണ്ടുപൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കസബ മുന്‍ സിഐ വിപിന്‍ദാസ്, ഡിവൈഎസ്പിയുടെ ചുമതലയുണ്ടായിരുന്ന ഓഫിസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടാകുന്നത്.വാളയാറില്‍ ഒന്നര മാസത്തിന് ഇടയില്‍ സഹോദരിമാര്‍  മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് നടപടികള്‍. അതേസമയം കേസില്‍ കുട്ടികളുടെ ബന്ധു ഉള്‍പ്പെടെ രണ്ട് പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ പുതിയ സംഘം കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്തു. എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ സാന്നിധ്യത്തില്‍ അന്വേഷണപുരോഗതി വിലയിരുത്തി. അന്വേഷണസംഘം തലവന്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലുളളവരെ വിശദമായ ചോദ്യം ചെയ്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുളളു. നിലവില്‍ ഇളയ കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ മൂന്നാര്‍ സ്വദേശി, കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും കല്ലന്‍കാട് സ്വദേശികളുമായ രണ്ടു പേര്‍, ചേര്‍ത്തല സ്വദേശിയായ അയല്‍വാസി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. വാളയാറില്‍ ഒന്നര മാസത്തിന് ഇടയില്‍ സഹോദരിമാര്‍ മരിച്ചത്. . രണ്ടുമാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുള്ള മൂത്തപെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സൂചനയുണ്ടായിട്ടും മനോവിഷമം മൂലം ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലേക്ക് എത്തിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മാര്‍ച്ച് നാലിന് സമാനമായ രീതിയില്‍ ഒമ്പതുവയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ ജാഗ്രത കുറവും വീഴ്ചയുമാണ് രണ്ടാമത്തെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. കൊലപാതക സാധ്യതയും ചൂണ്ടികാണിക്കപ്പെടുന്നു. വാളയാറില്‍ ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിച്ചില്ല. മനോവിഷമം മൂലം കുട്ടി ആത്മഹത്യചെയ്തതാണെന്നാണ് പൊലീസ് എഫ്‌ഐആര്‍. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആദ്യമേ എത്തിയ പൊലീസ് കേസില്‍ കൃത്യമായ അന്വേഷണം നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. മൊഴികള്‍ പോലും കൃത്യമായി പരിഗണിക്കാതെയായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.