മരങ്ങാട്ടുപ്പിള്ളി കസ്റ്റഡി മരണം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: മരങ്ങാട്ടുപിള്ളിയില്‍ പൊലീസിന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കും. സംഭവത്തില്‍ വീഴ്ച പറ്റിയെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചട്ടങ്ങളനുസരിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ ഉടന്‍തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. എന്നാല്‍ സിബിയുടെ കാര്യത്തില്‍ ഇത് നടപ്പായില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മരങ്ങാട്ടുപിള്ളി എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ക്രൈംബ്രാ!ഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് കസ്റ്റഡിയിലിരിക്കെ സാരമായി പരുക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച പാറയ്ക്കല്‍ സിബി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സിബി മരിക്കാനിടയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ മൃതദേഹവുമായി രണ്ടര മണിക്കൂറിലേറെ റോഡ് ഉപരോധിച്ചിരുന്നു.

അതേസമയം, ഇടതുമുന്നണി കോട്ടയം നഗരത്തില്‍ നടത്തിവരുന്ന ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

 

© 2024 Live Kerala News. All Rights Reserved.