സിപിഎം നേതാക്കള്‍ തറഭാഷയിലാണ് സംസാരിക്കുന്നത്; മദ്യലോബികളുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കി; പിണറായി ഭരണം മോദി ഭരണത്തിന്റെ പതിപ്പാണെന്നും വിഎം സുധീരന്‍

തിരുവനന്തപുരം: നിയമസഭയില്‍ സിപിഎം നേതാക്കള്‍ തറഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. തോന്നിയത് പറയാനുളളതല്ല സഭയെന്നും സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിവറേജുകള്‍ അടച്ചുപൂട്ടില്ലെന്ന നിലപാട് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിലെ മദ്യ ഉപഭോഗം കൂടി. പത്ത് ശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ ഇത്തവണത്തെ ഗാന്ധിജയന്തി മുതല്‍ വിദേശ മദ്യഷാപ്പുകള്‍ പൂട്ടേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ പതിപ്പാകുകയാണ് പിണറായിയുടെ ഭരണവും. ഏകാധിപത്യസ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍.

© 2024 Live Kerala News. All Rights Reserved.