ഒടുവില്‍ കെ.ബാബുവിനെ പിന്തുണച്ച് വി.എം സുധീരന്‍; ബാബുവിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കല്‍ മാത്രം

തിരുവനന്തപുരം: കെ.ബാബുവിനെ പരസ്യമായി പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ബാബുവിനെതിരെ കൊണ്ടുവരാന്‍ വിജിലന്‍സിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ബാബുവിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു. പകപോക്കല്‍ രാഷ്ട്രീയത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി 23 ദിവസങ്ങള്‍ക്കുശേഷമാണ് സുധീരന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോഴൊക്കെ രാഷ്ട്രീയ കാര്യ സമിതി കഴിയട്ടെ അതിനുശേഷം നിലപാടറിയിക്കാം എന്നായിരുന്നു സുധീരന്‍ പറഞ്ഞിരുന്നത്. കേരളം ഭരിക്കാമെന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നുവെന്നും ഇതിനെരായ ശക്തമായ പ്രചരണ പരിപാടികള്‍ കോണ്‍ഗ്രസ് തുടങ്ങുമെന്നും സുധീരന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും കാലം ഉയര്‍ത്തുന്ന വെല്ലുവിളി ധീരമായി ഏറ്റെടുത്ത് പ്രവര്‍ത്തകരെ ഒറ്റകെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.