ശബരിമലയിലെ തിരക്ക്; ഇന്ന്‌ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും പൊലീസിനും പരുക്കേറ്റ സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.
തിരക്ക് വർധിച്ച സാഹചര്യത്തിൽ കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതോടെ ദർശന സമയം 19 മണിക്കൂറായി.

ഇക്കാര്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം, ളാഹ മുതൽ നിലക്കൽ വരെ പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണം തുടങ്ങി നിർദേശങ്ങൾ കോടതി കഴിഞ്ഞ ദിവസം മുന്നോട്ടു വച്ചിരുന്നു. ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് കോടതിയുടെ നിലപാട്.

© 2024 Live Kerala News. All Rights Reserved.