ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞു; ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ഇന്ന്; വരുണ്‍ സിങിന്റെ നിലയില്‍ മാറ്റമില്ല

ഹൈദരാബാദ്:തമിഴ്‌നാട്ടിലെ കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞു.ഇന്നലെ രാത്രിയോടെ നാല് പേരുടെ ഡി എന്‍എ ഫലം പുറത്ത് വന്നത്. ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, ലാന്‍സ് നായിക് ഗുര്‍സേവക് സിംഗ്, ലാന്‍സ് നായിക് ജിതേന്ദ്ര കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ കുടുംബങ്ങള്‍ക്ക് വിട്ടു നല്‍കും.മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റേതടക്കം, വിങ് കമാന്‍ഡര്‍ ചൗഹാന്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, ലാന്‍സ് നായിക് ബി സായ് തേജ, ലാന്‍സ് നായിക് വിവേക് കുമാര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നീ ആറ് സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ലാന്‍സ് നായ്ക് സായ് തേജയുടെ മൃതദേഹം ഇന്ന് സംസ്‌കാരിക്കും. സ്വദേശമായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വൈകിട്ട് നാല് മണിക്കാണ് ചടങ്ങുകള്‍ നടത്തുക. ഇന്നലെ ബെംഗളൂരുവിലെത്തിച്ച മൃതദേഹത്തില്‍ യെലഹങ്ക എയര്‍ബേസില്‍ വച്ച് സേനാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അതേസമയം ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില ഗുരുതരമായി തുടരുകയാണ്. ബെംഗളൂരു വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കിയേക്കും.ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഊട്ടിക്കടുത്തുള്ള കുനൂരില്‍ വച്ച് സൈനിക ഹെലികോപ്റ്റര്‍ അപകടത്തിപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.