ധീരസൈനികന് യാത്രാമൊഴി; പ്രദീപിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

തൃശ്ശൂര്‍: തമിഴ്നാട്ടിലെ കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.സൈനിക ബഹുമതികളോടെ സംസ്‌ക്കാരം നടന്നത്.
പ്രദീപിന്റെ മകന്‍ ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്‌ക്കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി.പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു മണിക്കൂറോളം നീണ്ട പൊതുദര്‍ശനം അവസാനിച്ച ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നത്.പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് പുത്തൂരിലെ സ്‌കൂളിലെത്തിയത്. ദില്ലിയില്‍ നിന്നും 11 മണിയോടെ സുലൂര്‍ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാര്‍ അതിര്‍ത്തിയില്‍ നാല് മന്ത്രിമാര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയില്‍ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാര്‍ പ്രദീപിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണന്‍, വി എം സുധീരന്‍, മന്ത്രി കെ രാജന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിവര്‍ പുത്തൂരിലെ സ്‌കൂളിലെത്തി ആദരാഞ്ജലി പ്രദീപിന് അര്‍പ്പിച്ചു. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്.

© 2024 Live Kerala News. All Rights Reserved.