കശ്മീരിൽ ആറു പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

ദക്ഷിണ കശ്മീരിൽ ആറു പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ തീവ്രവാദികൾ നടത്തിയ പരിശോധനക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

തട്ടിക്കൊണ്ടുപോകൽ സമ്മർദ തന്ത്രമാണെന്ന് അധികൃതർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ നിരന്തരം പരിശോധനകൾ നടത്തി തീവ്രവാദികളുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് എന്ന് അധികൃതർ അറിയിച്ചു.

തീവ്രവാദികളുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഷോപിയാനിൽ രണ്ട് തീവ്രവാദികളുടെ വീടുകൾ കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ വീട് കത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ഷോപിയാനിൽ ബുധനാഴ്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വീടുകൾക്ക് തീവെച്ചതെന്നും ഗ്രമീണർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പൊലീസുദ്യോഗസ്ഥന്റെ മകനെയും തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയുടെ കുടുംബം അവനെ വിട്ടു നൽകണമെന്ന് തട്ടിക്കൊണ്ടുപോയവരോട് ആവശ്യപ്പെട്ടിരുന്നു. പൊലീസുകാരുടെ കുടുംബാംഗങ്ങളെ സുരക്ഷിതരായി രക്ഷിക്കാൻ വേണ്ട നടപടികൾക്കുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.