മുംബൈ സ്‌ഫോടനക്കേസ്: യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സിപിഐ(എം) രംഗത്ത്

ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ ദയാഹര്‍ജി സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണമെന്നും സിപിഐ എം വധശിക്ഷക്കെതിരാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

1993 ലുണ്ടായ മുംബൈ സ്‌ഫോടനത്തില്‍ 257 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഈ ഹീനമായ ആക്രമണത്തിന് പിന്നിലുള്ളവരെ വിചാരണചെയ്യുകയും ശിക്ഷിക്കുകയും വേണ്ടതാണ്. എന്നാല്‍ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോഴും രാജ്യത്തിന് പുറത്ത് സ്വതന്ത്രരായി നടക്കുകയാണ്. അവരെ തിരികെ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കണം. ഈ ആക്രമണത്തിന്റെ ഗൂഢാലോചനക്കാരിലൊരാളായ യാക്കൂബ് മേമനെ മാത്രമാണ് പിടികൂടാനായതും വിചാരണ നടത്താനായതും. ഇന്ത്യന്‍ നീതീന്യായ വ്യവസ്ഥക്ക് മുന്നില്‍ കീഴടങ്ങിയ യാക്കൂബ് മേമനാണ് ആക്രമണത്തില്‍ പാകിസ്ഥാനിലെ ചിലര്‍ക്കുള്ള പങ്കിനെ കുറിച്ച് വിവരം നല്‍കിയത്. ആക്രമകാരികള്‍ക്ക് അഭയം നല്‍കിയവരെ കുറിച്ചുള്ള വിവരവും കൈമാറിയിരുന്നു. സ്‌ഫോടനകേസില്‍ ഇന്ത്യ ഗവര്‍മെന്റിന്റെ കൈയിലുള്ള എക സാക്ഷിയും മേമനാണ്.

സ്‌ഫോടനത്തിലെ പ്രധാന പ്രതികള്‍ പുറത്ത് വിഹരിക്കുമ്പോള്‍ യാക്കൂബ് മേമനെ മാത്രം തൂക്കിലേറ്റുന്നത്‌കൊണ്ട് നീതി നടപ്പാക്കപ്പെടില്ല.രാജീവ് ഗാന്ധി വധത്തിലെ പ്രതികളുടെ വധശിക്ഷ പോലും ജീവപര്യന്തം ആയി കുറച്ചതാണ്. അതിനാല്‍ മേമന്റെ ദയാഹര്‍ജി സ്വീകരിക്കണമെന്നും പത്രകുറിപ്പില്‍ ആവശ്യപ്പെട്ടു. മേമന്റെ രണ്ടാമത്തെ പുന:പരിശോധനാ ദയാഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വധശിക്ഷ ഈ മാസം 30 ന് നടപ്പാക്കാനിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.