പ്രേമം ചോര്‍ത്തിയ എഡിറ്ററെ തിരിച്ചറിഞ്ഞു; ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു

 

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നെന്നു കണ്ടെത്തി. ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളില്‍ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന.

പ്രേമം ചോര്‍ന്ന വഴി കൃത്യമായി കണ്ടെത്തിയെന്നാണ് ആന്റി പൈറസി സെല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്നും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ സിനിമയുടെ സംവിധായകനടക്കം അണിയറ പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

മേയ് 18നാണ് പ്രേമം സിനിമ സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചത്. എന്നാല്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് ഡിവിഡി തിരിച്ചു നല്‍കി. 19നു തന്നെ മാറ്റങ്ങള്‍ വരുത്തിയ രണ്ടു ഡിവിഡികള്‍ സെന്‍സര്‍ ബോര്‍ഡിനു കൈമാറാനായി കൊണ്ടുവന്നു. എന്നാല്‍ ഒരു ഡിവിഡി മാത്രമേ സെന്‍സര്‍ ബോര്‍ഡിനു കൈമാറിയുള്ളൂ. മറ്റേ ഡിവിഡി നശിപ്പിച്ചുകളഞ്ഞുവെന്നാണ് ഡിവിഡി കൊണ്ടുപോയയാള്‍ പൊലീസിനു നല്‍കിയ മൊഴി.

ഇയാളുടെ കൈവശം ഹാര്‍ഡ് ഡിസ്‌ക് ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലേക്കു പകര്‍ത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമയുടെ പകര്‍പ്പ് പുറത്തുപോയത്.

കേസുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, ഡിവിഡി കണ്ടെത്താന്‍ സെന്‍സര്‍ ബോര്‍ഡില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.