കുണ്ടറ പീഡനം; അമ്മ അടക്കം ഒന്‍പത് പേര്‍ കസ്റ്റഡിയില്‍;പെണ്‍കുട്ടിയുടെ മരണത്തില്‍ സൈബര്‍ സെല്ലിന്റെ പ്രത്യേക സംഘത്തിന് രൂപം നല്‍കി

കൊല്ലം: കുണ്ടറയില്‍ 10 വയസുകാരി പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മയടക്കം ഒന്‍പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ബന്ധുക്കളും അയല്‍വാസികളുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, പൊലീസ് അന്വേഷണം മികച്ച നിലയില്‍ പുരോഗമിക്കുന്നതായി കൊല്ലം റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍ പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തോട് ബന്ധുക്കള്‍ സഹകരിക്കുന്നില്ലെന്ന് കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു.രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സൈബര്‍ സെല്ലിന്റെ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും എസ്.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതിനിടെ പെണ്‍കുട്ടിയുടെ മൃതദേഹത്തിനു സമീപത്തു നിന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചു. കത്ത് വ്യാജമാണെന്ന് നേരത്തെ പിതാവ് പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ പരിശോധന നടത്തുന്നത്.ജനുവരി 14 നാണ് 10 വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.