ലോ അക്കാദമി സമരം 23ാം ദിവസത്തിലേക്ക് ; കെ.മുരളീധരന്‍ ഇന്ന് നിരാഹാര സമരം ആരംഭിക്കും;വി. മുരളിധരനെ ആശുപത്രിയിലേക്ക് മാറ്റി; ലോ അക്കാദമി ഇന്ന് തുറക്കും

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം 23ാം ദിവസത്തിലേക്ക്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ മാറിനില്‍ക്കാമെന്ന നിര്‍ദേശം എസ്എഫ്‌ഐ അംഗീകരിച്ചതോടെ ലോ അക്കാദമിയില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അതെസമയം എഐഎസ്എഫ്, കെഎസ്‌യു,എബിവിപി എന്നീ വിദ്യാര്‍ഥി സംഘടനകളുടെ സമരം ഇന്നും തുടരും.വിഷയത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ. മുരളീധരന്‍ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും. ലക്ഷ്മി നായര്‍ രാജിവെക്കും വരെ സമരം തുടരുമെന്നാണ് മുരളീധരന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളിധരനെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് വി.വി. രാജേഷ് ഉപവാസ സമരം ആരംഭിച്ചു. എസ്എഫ്‌ഐ സമരത്തില്‍ നിന്നു പിന്‍മാറിയെങ്കിലും ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടാണ് എബിവിപി, എഐഎസ്എഫ്, കെഎസ്യു, എംഎസ്എഫ്, എഐഡിഎസ്ഒ തുടങ്ങിയ സംഘടനകള്‍ക്ക്. അതിനിടെ, കനത്തസുരക്ഷയില്‍ ഇന്നു ക്ലാസുകള്‍ ആരംഭിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഇന്നലെ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ബിജെപി ജില്ലാ ഹര്‍ത്താലിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ എത്തിയില്ല. ഇന്നു സംസ്ഥാനവ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തും. നാളെ കെഎസ്‌യുവും പഠിപ്പുമടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.സമരത്തില്‍ നിന്ന് പിന്‍മാറിയ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ കാംപസില്‍ കടക്കാന്‍ ശ്രമിച്ചാല്‍ സ്ഥിതി വഷളാകാന്‍ സാധ്യതയുണ്ട്. അതു കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.