കശ്മീരില്‍ മഞ്ഞിടിച്ചില്‍; 10 സൈനികര്‍ കൊല്ലപ്പെട്ടു;നാല് പേരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു; അപകടം സൈനിക ക്യാംപുകള്‍ക്ക് മുകളില്‍ മഞ്ഞിടിഞ്ഞു വീണ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികരുടെ എണ്ണം പത്തായി.നാല് സൈനികരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍  തുടരുകയാണ്. അതേ സമയം മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.കശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുജേറില്‍ ആര്‍മി ക്യാമ്പിന് മുകളിലേക്കാണ്   മഞ്ഞുമല ഇടിഞ്ഞുവീണത്. കനത്ത മഞ്ഞുവീഴ്ച്ചയിലും രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സൈനിക അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച രാത്രിയോടെയാണ് രണ്ടുതവണയായാണ് ഹിമപാതമുണ്ടായത്. മഞ്ഞിനടിയില്‍ കുടുങ്ങിയ ഏഴ് സൈനികരെ രക്ഷപ്പെടുത്തി.മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും സൈന്യം വ്യക്തമാക്കി.കശ്മീര്‍ താഴ്‌വരയില്‍ ഹിമപാതം മൂലം കരസേനാ ഓഫിസര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഇന്നലെ മരിച്ചിരുന്നു. സൊനമാര്‍ഗിലെ ഹൈ ആള്‍ട്ടിട്യൂഡ് വാര്‍ഫെയര്‍ സ്‌കൂളിലെ മേജര്‍ അമിതാണു ഹിമപാതത്തില്‍പ്പെട്ടു മരിച്ച സൈനിക ഓഫിസര്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചു. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലെ റദ്ദാക്കി.ഇന്നലെ വീടിനു മുകളില്‍ മഞ്ഞുമല ഇടിഞ്ഞുവീണു ബഡൂഗാം ഗ്രാമത്തില്‍ ഒരു വീട്ടിലെ നാലുപേരും മരിച്ചു. ഗൃഹനാഥന്‍ മെഹ്‌റജ് ഉദ് ലോണ്‍ (55), ഭാര്യ അസിസി (55), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷന്‍ (19) എന്നിവരാണു കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. മറ്റൊരു മകന്‍ റിയാസ് അഹമ്മദിനെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി കശ്മീരില്‍ നിരവധി മഞ്ഞിടിച്ചിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.