അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികളായി;ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടം;മണിപ്പൂരില്‍ രണ്ട് ഘട്ടം;ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിന്;ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന്;വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി ഇന്ന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും വോട്ടെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായായിരിക്കും പോളിങ് നടക്കുക. മണിപ്പൂരില്‍ രണ്ട് ഘട്ടമായിരിക്കും പോളിങ് നടക്കുക. ആദ്യ ഘട്ടം മാര്‍ച്ച് നാലിനും രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിനും നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായിട്ടാണ് പോളിങ് നടക്കുന്നത്. ഫെബ്രുവരി 11, ഫെബ്രുവരി 15, ഫെബ്രുവരി 19, ഫെബ്രുവരി 23, മാര്‍ച്ച് 8 എന്നിങ്ങനെയാണ് പോളിങ് തീയ്യതികള്‍. എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കുംഅഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് നിലവില്‍ വന്നു. അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചു മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ പുറത്തിറക്കും.സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ അവരുടെ ഫോട്ടോ പതിക്കണം. ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 16 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെ 693 മണലങ്ങളിലായി 1,85,000 പോളിങ് ബുത്തുകളുണ്ടാവും.സ്വകാര്യത ഉറപ്പാക്കാന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം 30 ഇഞ്ചാക്കും.ഗോവയിലും മണിപ്പൂരിലും സ്ഥാനാര്‍ത്ഥിക്ക് 20 ലക്ഷം രൂപ ചെലവഴിക്കാം.ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് 28 ലക്ഷം രൂപ ചെലവഴിക്കാം.20000 രൂപയ്ക്ക് മുകളിലുള്ള സംഭാവന ബാങ്ക് അക്കൗണ്ട് വഴി മാത്രം.

© 2024 Live Kerala News. All Rights Reserved.