ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍;പാക്ക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്നും നഫീസ് സക്കരിയ

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യന്‍ മാധ്യമങ്ങള്‍ പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ ആരോപിച്ചു. പാക്ക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ആരെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ഇന്നലെയാണ് രേഖയിലെ മാച്ചല്‍ മേഖലയില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം പാക്ക് സൈനികര്‍ വികൃതമാക്കി അപമാനിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. ഈയിടെ മൃതദേഹം വികൃതമാക്കി അപമാനിക്കുന്ന രണ്ടാമത്തെ സംഭവമാണു നടന്നതെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു. മൃതദേഹം വികൃതമാക്കിയ സംഭവത്തെക്കുറിച്ചു ലെഫ്.ജനറല്‍ ബിപിന്‍ റാവത് ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംഭവം നിഷേധിച്ച് പാക് വിദേശമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.