കേരള കോണ്‍ഗ്രസ് എം പിളരുന്നു; ജോസഫ് വിഭാഗം തനി ഘടകക്ഷിയായി യുഡിഎഫില്‍ തുടരും; പിളര്‍പ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി

തിരുവനന്തപുരം: സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്. പിജെ ജോസഫ് വിഭാഗം ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചു. ഇക്കാര്യം ജോസഫ് വിഭാഗം നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തോടും ആവശ്യപ്പെട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന നിലപാടാണ് കെഎം മാണി സ്വീകരിച്ചത്. എന്നാല്‍, ഇക്കാര്യത്തിന് വഴങ്ങാന്‍ ജോസഫ് തയ്യാറായില്ല. നിലവിലുള്ള എംഎല്‍എമാര്‍ക്കുപോലും സീറ്റ് നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള അരുടെയോ ശ്രമമാണെന്ന് കെഎം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് ഒരുമയോടെ പോകുന്ന ഒരു പാര്‍ട്ടിയാണ്. നിയമസഭാ സീറ്റു സംബന്ധിച്ച് തീരുമാനങ്ങളൊന്നും ആയിട്ടില്ല. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളില്‍ താനും ജോസഫുമാണ് പങ്കെടുക്കയെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പ് എന്ന വിഭാഗമില്ല. അവര്‍ മത്സരിച്ച സീറ്റുകള്‍ തിരിച്ചെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു. മാണിയുമായി ബന്ധം ഉപേക്ഷിക്കുന്ന ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലെത്തുമോ എന്ന് വ്യക്തമല്ല. 13ാം നിയമസഭയുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കാലുമാറ്റം പോലുള്ള മറ്റ് പ്രതിസന്ധികള്‍ ഒഴിവാക്കി മുന്നണി മാറ്റം പോലും സാധ്യമാകുമെന്നതാണ് ജോസഫിന്റെ നേട്ടം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന ജോസഫ് വിഭാഗം മന്ത്രിസ്ഥാനം ഉപേക്ഷിച്ചാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചത്. റബര്‍ വിലയുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് നടന്ന മാര്‍ച്ചിലും പിജെ ജോസഫ് വിഭാഗം പങ്കെടുത്തില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എംഎല്‍എമാര്‍ സമരത്തില്‍ പങ്കെടുക്കാത്തതെന്നാണ് മാണി ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ സീറ്റുചര്‍ച്ചയും പിളര്‍പ്പും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കെ എം മാണിയും പി ജെ ജോസഫും നിഷേധിച്ചു.

© 2024 Live Kerala News. All Rights Reserved.