രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്ന രാഹുല്‍ഗാന്ധിയെ വെടിവെച്ചോ തൂക്കിയോ കൊല്ലണം; ജെഎന്‍യു വിഷയത്തില്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദമായി

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തൂക്കിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യണമെന്ന് ബിജെപി എംഎല്‍എ. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ കൈലാഷ് ചൗധരിയാണ് അപകടകരമായ പരാമര്‍ശത്തിലൂടെ വിവാദത്തിലകപ്പെട്ടത്. ജെഎന്‍യുവിലെ ചില വിദ്യാര്‍ഥികള്‍ അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ രാജകുമാരനായ രാഹുല്‍ ഗാന്ധി ഈ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണ്. തന്റെ മണ്ഡലത്തില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കൈലാഷ് ചൗധരി വിവാദ പ്രസംഗം നടത്തിയത്.
അതേസമയം, ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കൈലാഷിന്റെ വാക്കുകളിലൂടെ ബിജെപിയുടെ യഥാര്‍ഥ സ്വഭാവമാണ് പുറത്തുവന്നിരിക്കുന്നതെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് കൈലാഷ് ചെയ്തിരിക്കുന്നത്. എത്രയും പെട്ടെന്ന് കൈലാഷിനെ ബിജെപിയില്‍ നിന്നും പുറത്താക്കണമെന്നും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. അതേസമയം കൈലാഷിനെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.