പത്താന്‍കോട്ട് :വ്യോമതാവളത്തില്‍ അഞ്ചാം ദിനത്തിലും സുരക്ഷസൈനികരുടെ പരിശോധന തുടരുന്നു. ശനിയാഴ്ച വെളുപ്പിനാണ് ഭീകരാക്രമണം ആരംഭിച്ചത്. 1971നുശേഷം ആദ്യമായാണ് പത്താന്‍കോട്ടിലെ വ്യോമകേന്ദ്രത്തിന് നേരെ ഇങ്ങനെയൊരു ഭീകരാക്രമണം നടക്കുന്നത്. കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാനും എന്നറിയാനുമാണ് ഇന്നും തിരച്ചില്‍ നടത്തുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് വ്യോമതാവളത്തില്‍ ഒളിച്ചിരുന്ന അവസാന രണ്ടു ഭീകരരെയും സുരക്ഷാ സേന വധിച്ചത്. ഇവര്‍ ഒളിച്ചിരുന്ന കെട്ടിടം തകര്‍ത്താണ് സുരക്ഷാസേന ഇവരെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് പത്താന്‍കോട്ടിലെത്തിയ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സുരക്ഷയില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും, ആറു ഭീകരരെയും വധിച്ചതായും വ്യക്തമാക്കിയിരുന്നു. വ്യോമതാവളം ആക്രമിച്ച ആറ് ഭീകരരെയും വധിച്ചിട്ടുണ്ട്. രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെയെ തിരിച്ചറിയാനാകൂ. 50 കിലോയോളം വെടിയുണ്ടകളും ഗ്രനേഡുകളും ഭീകരരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പാകിസ്താനില്‍ നിര്‍മിച്ചതാണ് ഇവയെന്ന സൂചനയുണ്ട്. എന്‍ഐഎ അന്വേഷണത്തില്‍ മാത്രമാണ് ഇത് സ്ഥിരീകരിക്കാനാകുക.