സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ; സ്ഥിരീകരിച്ചത് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരന്

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേര്‍ ചികിത്സയിലാണ്.

അതേസമയം നിപ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രന്‍ , അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ സര്‍വകക്ഷിയോഗവും, ജനപ്രതിനിധികളുടെ യോഗവും കളക്ടറേറ്റില്‍ ചേരുന്നുണ്ട്.

ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച മൊബൈല്‍ വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്‍.ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

© 2024 Live Kerala News. All Rights Reserved.