കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായ സാബിത്തും സാലിഹും നേരത്തെ നിപ്പ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. മൂസയുൾപ്പടെ നാല് പേരാണ് നിപ്പ ബാധിച്ച് ഒരു കുടുംബത്തിൽ നിന്ന് മരണപ്പെട്ടത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 12 പേരാണ് നിപ്പ ബാധിച്ച് മരിച്ചത്. ബുധനാഴ്ച ഏഴെണ്ണമടക്കം 160 സാമ്പിളുകളാണ് മണിപ്പാൽ വൈറസ് റിസർച്ച് സെന്ററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്.
ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എട്ടുപേരെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിൽ ഒമ്പതുപേരാണുള്ളത്. ഇതിൽ മലപ്പുറത്തെ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, നിപ്പ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വൻതോതിൽ മെഡിക്കൽ കോളജിലെത്തിച്ചിട്ടുണ്ട്. റിപാവിറിൻ എന്ന മരുന്നാണ് കെ.എം.എസ്.സി.എൽ മുഖേന എത്തിച്ചത്. മലേഷ്യയിൽ രോഗം പടർന്നുപിടിച്ച കാലത്ത് നൽകിയ മരുന്നാണ് റിപാവിറിൻ.