നിയമസഭ കൈയാങ്കളിക്കേസ്; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി നല്‍കി കോടതി

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് അനുമതി. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, ഓരോ മൂന്ന് ആഴ്ചയിലും അന്വേഷണ പുരോഗതി അറിയിക്കണം എന്നീ ഉപാധികളോടെയാണ് തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസ് ആവശ്യം കോടതിക്ക് മുന്നിലെത്തിയത്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടത്.

തുടരന്വേഷണത്തിന് ഇഎസ് ബിജിമോളും ഗീതാഗോപിയും നല്‍കിയ ഹര്‍ജി അവര്‍ തന്നെ പിന്‍വലിച്ചിരുന്നു. ഇതാണ് അന്വേഷണ സംഘം തന്നെ മുന്നോട്ട് വെച്ചത്. സിജെഎം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജിയോട് പ്രതികരിച്ചത്. തുടരന്വേഷണത്തില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമല്ലേ അനബന്ധ കുറ്റപത്രത്തിന് പ്രസക്തിയുള്ളൂ എന്നായിരുന്നു ചോദ്യം. കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷയില്‍ ഉടന്‍ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതാണ്.

© 2024 Live Kerala News. All Rights Reserved.