അന്വേഷണത്തിലേക്ക് എന്‍ഐഎ കൊണ്ടുവന്നത് ശിവശങ്കര്‍;എനിക്ക് എല്ലാം ശിവശങ്കറായിരുന്നു;സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിന്റെ അന്വേഷണത്തിലേക്ക് എന്‍ഐഎ കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ തന്ത്രമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. തന്നെ നിശ്ശബ്ദയാക്കി ജയിലില്‍ അടയ്ക്കാനായാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎയെ കൊണ്ടുവന്നത്.ഇത് ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.നയതന്ത്ര ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗില്‍ എന്തായിരുന്നുവെന്ന് ശിവ ശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തി.സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നാണ് മറ്റൊരു വാദം.ബാഗേജില്‍ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണ്. ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന്‍ പണമായിരുന്നു. ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന പറഞ്ഞു. എന്നാല്‍ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാമെന്നും സ്വപ്ന പറഞ്ഞു.കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ഓഡിയോ ശിവശങ്കര്‍ ചെയ്യിച്ചതാണ്. താനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സത്യസന്ധമായി എഴുതാന്‍ ശിവശങ്കര്‍ തയ്യാറാകണമെന്നും സ്വപ്‌ന പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.