മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല, ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല; ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല; ചീത്ത വിളി;യുവതി അനുഭവിച്ചത് വലിയ മാനസിക പീഡനം

കോഴിക്കോട് : തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രണയ നൈരാശ്യമല്ലെന്ന് യുവതിയുടെ അമ്മ.കൊലപ്പെടുന്നതിന് മുമ്പും മകള്‍ ഭീകരമായി മാനസികപീഡനം അനുഭവിച്ചത്. കൃഷ്ണ പ്രയയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തക സാനിയോ മനോമി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

22 വയസ്സ് മാത്രം പ്രായമുള്ളൊരു പെണ്‍കുട്ടിയെ പ്രണയമെന്ന പേര് പറഞ്ഞ് കുത്തിയും തീയിട്ടും കൊന്നിട്ടുണ്ട്. തിക്കോടിയിലാണ്. ഫീഡില്‍ പോസ്റ്റുകളൊന്നും കണ്ടില്ല. ഫീഡത്ര അപ്‌ഡേറ്റ് ആവാത്തത് കൊണ്ടാവാം. ഒരു പക്ഷേ നമ്മുടെ ചുറ്റുപാടും ഇതൊരു സാധാരണ സംഭവമായി മാറിയത് കൊണ്ടുമാവാം. രണ്ടായാലും നേരിട്ട് കണ്ടറിഞ്ഞ കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം ഇവിടെ പറയണമെന്ന് തോന്നി.

അത്ര നിസ്സാരമായി കത്തിച്ചു കളയേണ്ടവളല്ല പെണ്‍കുട്ടിയെന്ന് ആണ്‍കുട്ടികള്‍ തിരിച്ചറിയും വരെ ഇതിങ്ങനെ പറയുകയല്ലാതെ വേറെന്ത് വഴി? ജോലിയുടെ ഭാഗമായിരുന്നെങ്കിലും ദീപേച്ചിയുടെ സുഹൃത്താണെന്നും പറഞ്ഞാണ് ആ വീട്ടില്‍ കയറിച്ചെന്നത്. കൃഷ്ണപ്രിയയുടെ അമ്മ സുജാതേച്ചി പാര്‍ട്ടി മെമ്പറാണ്. മകള്‍ക്ക് സംഭവിച്ച അപകടത്തില്‍ അവരാകെ തകര്‍ന്നിട്ടുണ്ട്. ആ തകര്‍ച്ചയിലും അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. കൃഷ്ണപ്രിയയും കൊലപാതകി നന്ദുവും കുറച്ച് കാലമായി അടുപ്പത്തിലായിരുന്നു (പ്രേമവും ഒരു മണ്ണാങ്കട്ടയും ആയിരുന്നേയില്ല)
അടുപ്പത്തിന്റെ സ്വാതന്ത്ര്യത്തില്‍ നന്ദു കൃഷ്ണയുടെ ജീവിതത്തില്‍ അമിതമായി ഇടപെട്ടു തുടങ്ങി.

മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല, ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല. ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല. താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ. സ്വാഭാവികമായും കൃഷ്ണ ഇത് എതിര്‍ക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ ആ ക്രിമിനല്‍ തന്റെ മകളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചിരുന്നു എന്നും പറഞ്ഞ് സുജേച്ചി കരഞ്ഞു. രണ്ട് ദിവസം മുന്‍പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ നന്ദു ബലമായി പിടിച്ചു വാങ്ങി. കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലര്‍ക്കും താന്‍ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്‌സ് മെസേജയച്ചു. പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി.

മകളെ കല്യാണം കഴിച്ച് തരണമെന്ന് അഛനോടാവശ്യപ്പെട്ടു. മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പൊലീസിലോ പാര്‍ട്ടിക്കാരോടോ ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോള്‍ ‘മകള്‍ക്കൊരു ജീവിതം ഉണ്ടാകേണ്ടതല്ലേ, ഇതൊക്കെ പുറത്തറിഞ്ഞാല്‍ നാണക്കേടല്ലേ’ എന്നാണ് സുജേച്ചി തിരിച്ച് ചോദിച്ചത്. ദുരഭിമാനം അവസാനം മകളുടെ ജീവനെടുക്കുമെന്ന് അവര്‍ കരുതിക്കാണില്ല. സാമ്പത്തികമായി മെച്ചപ്പെട്ടതല്ല കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം. പെയിന്റിംഗ് തൊഴിലാളിയായ അഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാവുന്നില്ല. അഛനെ സഹായിക്കാന്‍ എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുകയായിരുന്നു കൃഷ്ണ. പി ജിക്കാരിയായിരുന്നിട്ടും ഗതികേട് കൊണ്ടാണ് പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ജോലിക്കാരിയായത്.

ജോലിയില്‍ പ്രവേശിച്ചിട്ട് ഒരാഴ്ച. അതില്‍ തന്നെ ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയില്ല. ഇന്ന് സുജേച്ചി നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിന്റെ ഗെയിറ്റിന് മുന്നില്‍ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊടുത്തു. കൃഷ്ണയുടെ പാതി കത്തിയ ബാഗ് പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ട്. ഉച്ചയ്‌ക്കേക്കുള്ള ചോറ്റു പാത്രം. ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കുറച്ച് കറി. പ്രദേശത്തെ സജീവ ബി ജെ പി പ്രവര്‍ത്തകനാണ് നന്ദു. സൈക്കോ ക്രിമിനലാണെന്ന് കൃഷ്ണയുടെ അമ്മയും അഛനും പറഞ്ഞതില്‍ നിന്ന് വ്യക്തം. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതത്തിലായിരുന്നത്രേ അയാള്‍. ഇമ്മാതിരി ക്രിമിനലുകള്‍ മാലയുമിട്ട് ചെന്നാല്‍ പാവം അയ്യപ്പന്‍ ഓടി രക്ഷപ്പെടേണ്ടി വരും.

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചുള്ള ഒരുവന്റെ ചോദ്യമാണ് ഇപ്പോഴും അസ്വസ്ഥതയോടെ മനസിലുള്ളത്. ”നിങ്ങളെന്ത് കണ്ടിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്? അവര് പ്രേമത്തിലായിരുന്നു. പഞ്ചായത്തില്‍ പണി കിട്ടിയപ്പോ ഓള്‍ക്ക് ഓനെ വേണ്ടാതായി” എന്ന്. തന്റെയൊക്കെ മകളെ ഒരുത്തന്‍ തീ വച്ച് കൊന്നാലും താനിത് തന്നെ പറയണമെന്നേ എനിക്കയാളോട് പറയാനായുള്ളൂ എന്ന സങ്കടമാണ് ബാക്കി. നമുക്ക് ശേഷം വരുന്ന തലമുറയൊക്കെ കിടുവായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര കിടുവല്ലെന്നും നോ പറഞ്ഞാല്‍ പെണ്ണിനെ കത്തിച്ചു കളയാമെന്ന ആണ്‍ ബോധം തലമുറകള്‍ കൈമാറി വരുന്നതാണെന്നും നല്ല ചികില്‍സ കിട്ടിയില്ലെങ്കില്‍ ഇവരിനിയും കൊന്ന് മുന്നേറുമെന്നും ഇപ്പോള്‍ നല്ല ഉറപ്പുണ്ട്.

പെണ്‍കുട്ടികളെ വളര്‍ത്തുകയും ആണ്‍കുട്ടികള്‍ വളരുകയുമാണല്ലോ. ഇനിയെങ്കിലും നമ്മള്‍ വളര്‍ത്തുന്ന ആണ്‍കുട്ടിക്ക് പെണ്ണിന്റെ ‘നോ’കളെ കഠാര കുത്തിയിറക്കിയും പെട്രോളൊഴിച്ച് കത്തിച്ചുമല്ലാതെ നേരിടാന്‍ പഠിപ്പിക്കേണ്ടതുണ്ട്.

© 2024 Live Kerala News. All Rights Reserved.