സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി; മോചനം ഒരു വര്‍ഷത്തിന് ശേഷം;മാധ്യമങ്ങളോട് പ്രതികാരിക്കാതെ സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ മോചിതയായി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്.ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ ആയിരുന്നു സ്വപ്നയുടെ മടക്കം. എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്നയുടെ മോചനം സാധ്യമായത്. ആറു കേസുകളിലും സ്വപ്ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി. സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റേയും കേസുകളില്‍ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്‌ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികള്‍ക്കും കോഫോപോസെയില്‍ കുറച്ചു ദിവസം കൂടി ജയിലില്‍ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഒരു വര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് പുറത്തിറങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.