പുസ്തക അച്ചടി, എസ്എസ്എല്‍സി ഫലപ്രഖ്യാപനം: വീഴ്ചകള്‍ പരിശോധിക്കുമെന്ന് നിയുക്ത ഡിപിഐ

തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെയും എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെയും വീഴ്ചകള്‍ പുനഃപരിശോധിക്കുമെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പറഞ്ഞു. പത്താം ക്ലാസിലെ വിജയശതമാനം ഉയരുന്നതിനനുസരിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം ഉയരുന്നതായി കരുതുന്നില്ല.ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് പദ്ധതി തയാറാക്കുമെന്നും എം എസ് ജയ പറഞ്ഞു.

വിദ്യാഭ്യാസവകുപ്പില്‍ വിവാദങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഉദ്യോഗസ്ഥ ഭരണതലത്തിലെ ആസൂത്രണമില്ലായ്മയാണ്. വിവാദങ്ങള്‍ക്കിടയാക്കി വീഴ്ചയേക്കുറിച്ച് തുടക്കത്തിലെ പുനപരിശോധിക്കാനാണ് നിയുക്ത ഡിപിഐയുടെ തീരുമാനം. നൂറുശതമാനം വിജയം എന്ന രീതിയെ അംഗീകരിക്കുന്നില്ല. അറിവുള്ളവര്‍ മാത്രം ജയിക്കുക എന്ന രീതിയില്‍ പരീക്ഷകള്‍ പുനക്രമീകരിക്കാന്‍ ശ്രമിക്കുമെന്നും ജയ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ ഈ മാറ്റമുണ്ടാകുമെന്നും ഉറപ്പ് പറഞ്ഞു. ഇതിനൊപ്പം എല്ലാ ആദിവാസികുട്ടികളെയും സ്ഥിരമായി സ്‌കൂളിലെത്തിക്കാനുള്ള പദ്ധതിക്കും തുടക്കമിടുമെന്നും ജയ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ കളക്ടര്‍ പദവിയൊഴിഞ്ഞ എം.എസ്. ജയ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറായി ചുമതലയേല്‍ക്കും.

© 2024 Live Kerala News. All Rights Reserved.