ശശികല പക്ഷത്ത് വീണ്ടും കൊഴിഞ്ഞുപോക്ക്; റിസോര്‍ട്ടില്‍ നിന്നും വേഷംമാറി രക്ഷപ്പെട്ട ഒരു എംഎല്‍എ കൂടി പനീര്‍ശെല്‍വം ക്യാമ്പില്‍

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി വരാനിരിക്കെ ശശികല പക്ഷത്ത് വീണ്ടും കൊഴിഞ്ഞുപോക്ക്. ഒരു എംഎല്‍എകൂടി ഒ.പനീര്‍സെല്‍വത്തിനൊപ്പമെത്തി. കോവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും വേഷംമാറി രക്ഷപ്പെട്ട മധുരൈ സൗത്ത് എംഎല്‍എയായ എസ്എസ് ശരവണനും മധുരൈ എംപിയായ ഗോപാലകൃഷ്ണനുമാണ് മണിക്കൂറുകള്‍ ശേഷിക്കെ ഒപിഎസ് ക്യാംപിലേക്ക് എത്തിയത്. ശരവണന്‍ ഉള്‍പ്പെടെ അണ്ണാ ഡിഎംകെയുടെ എട്ടു എംഎല്‍എമാരും 13 എംപിമാരും ഇതോടെ പനീര്‍ശെല്‍വത്തിനൊപ്പമായി.അണ്ണാ ഡിഎംകെയുടെ 50 എംപിമാരില്‍ 13 പേരിപ്പോള്‍ പനീര്‍സെവല്‍വത്തിനൊപ്പമാണ്. പാര്‍ട്ടിയുടെ 37 ലോക്‌സഭാ എംപിമാരില്‍ നാലിലൊന്നും മറുപക്ഷത്തായതു ശശികല ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും പാര്‍ട്ടി വക്താവ് സി.പൊന്നയ്യനും കഴിഞ്ഞ ദിവസം പനീര്‍സെല്‍വത്തിനു പിന്തുണയറിച്ചിരുന്നു. വിശ്വസ്തരായ ഇവരുടെ കൊഴിഞ്ഞു പോകലില്‍ ഭയന്ന ശശികല എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. 129 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശശികല പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടാന്‍ അവര്‍ തയാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.