തൃശൂര്‍: സിപിഐക്കെതിരെ ആഞ്ഞടിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. സിപിഐ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ല. ബുദ്ധിജീവികളാണെന്നാണ് സിപിഐക്കാരുടെ ഭാവം. ജനയുഗം ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയെന്ന് ഇ.പി. ജയരാജന്‍. നിലവാരത്തകർച്ചയുള്ള മാധ്യമമാണെന്ന് ജനയുഗം തെളിയിച്ചിരിക്കുകയാണ്.‘നമ്പൂതിരിയുടെ വെളിച്ചത്തിൽ വാര്യരുടെ ഊണ്’ എന്ന അവസ്ഥയിലാണു സിപിഐയെന്നും ജയരാജൻ ഉപമിച്ചു.മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് അവര്‍ മുന്നോട്ടു പോകുന്നത്. ഇക്കാര്യം സി.പി.ഐ കേന്ദ്രനേതൃത്വം പരിശോധിക്കണം. ലോ അക്കാദമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും ജയരാജന്‍ പറഞ്ഞു.ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ മുഖപത്രം ജനയുഗം എഡിറ്റ് പേജില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സിപിഐയേയും ജനയുഗത്തേയും കടന്നാക്രമിച്ച് ഇപി രംഗത്തെത്തിയത്. ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇ.പി ജയരാജന്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവും പരിഹാസവും നടത്തിയത്.