ഇ. അഹമ്മദ് എംപി ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നെന്ന് പിവി അബ്ദുള്‍ വഹാബ്;കേന്ദ്രമന്ത്രിയാണ് തന്നോട് ഇക്കാര്യം പറഞ്ഞത്; കൂടുകല്‍ അന്വേഷണം ഇതുമായി വന്നാല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും

തിരുവനന്തപുരം: ഇ. അഹമ്മദിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുസ്‌ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി അബ്ദുല്‍ വഹാബ് രംഗത്ത്. ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണ് ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.വി അബ്ദുല്‍ വഹാബ്. അഹമ്മദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ തന്നെ ഇക്കാര്യം താന്‍ അറിഞ്ഞിരുന്നു. ഒരു കേന്ദ്രമന്ത്രിയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും വഹാബ് പറഞ്ഞു.മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റ്’ പരിപാടിയിലാണ് വഹാബിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. അതേ സമയം കേന്ദ്രമന്ത്രിയുടെ പേര് വെളിപ്പെടുത്തുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്വേഷണം വന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചെന്ന ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് വഹാബിന്റെ വെളിപ്പെടുത്തല്‍.ഇ. അഹമ്മദ് ബുധനാഴ്ച പുലര്‍ച്ചെ 2.15നാണ് മരിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിച്ച റാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ പറയുന്നത്. ജനുവരി 31നാണ് ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യവിവരം പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. മക്കളെയോ സോണിയഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ പോലും അഹമ്മദിനെ കാണാന്‍ അനുവദിച്ചിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.