ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവരെ തടയുന്നു;എതിര്‍പ്പുമായി ഹൈന്ദവസംഘടനകള്‍; എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവ് ലഭിച്ചില്ലെന്ന് ക്ഷേത്രം അധികൃതര്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ തടയുന്നു.ചുരിദാര്‍ ധരിച്ചെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം എന്ന് ഹൈക്കോടതി നിര്‍ദേശമനുസരിച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്‍പ്രകാരം രാവിലെ ചുരിദാര്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെയാണ് തടയുന്നത്. ആചാരപ്രകാരം ചുരിദാറിന് മുകളില്‍ മുണ്ട് ധരിച്ചെത്തിയാല്‍ ക്ഷേത്രത്തില്‍ കയറ്റാമെന്നാണ് പ്രതിഷേധക്കാരുടെ വാദം. എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. ചുരിദാര്‍ ധരിച്ച് രാവിലെ ഏതാനുംപേര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുളള സമീപത്തെ ഭക്തര്‍ രംഗത്തെത്തുന്നത്. ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു.ഇതിനെതിരെ റിയാ രാജി എന്നയാളാണ് കോടതിയെ സമീപിച്ചത്. റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.