കശ്മീരില്‍ ഭീകരവാദികള്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കി;ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം;പുല്‍വാമയില്‍ ഭീകരവാദികള്‍ വീട്ടില്‍ കയറി സ്ത്രീയെ വെടിവെച്ച് കൊന്നു; കനത്ത സുരക്ഷ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്താന്‍ ഭീകരവാദികള്‍ ഇന്ത്യന്‍ സൈനികനെ വെടിവെച്ചു കൊന്ന് മൃതദേഹം വികൃതമാക്കി. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. കുപ്‌വാര ജില്ലയിലെ മാച്ചിലുണ്ടായ വെടിവെപ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികന്റെ മുഖം ഭീകരര്‍ വികൃതമാക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരവാദി കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ പാക് അധിന കശ്മീരിലേക്ക് രക്ഷപ്പെട്ടു. ഇന്നലെ  ഭീകരര്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ വെടിവെച്ച് കൊന്നിരുന്നു. പുല്‍വാമ ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. രണ്ട് ഭീകരര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടമ്മയായ ബീബ യൂസഫിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.നാലു പെണ്‍മക്കളും ഒരു മകനും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. വെടിവെച്ച ശേഷം ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കയറി കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 15 പാകിസ്താന്‍ സൈനികരെ കൊലപ്പെടുത്തിയതായി ബിഎസ്എഫ് വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തിയില്‍ കുപ്‌വാരക്കടുത്ത് ഭീകരവാദി ആക്രമണം ഉണ്ടായത്. സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ വെടിവെപ്പാണ് നടന്നത്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങ്ങിനെ പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായ ഭാഷയില്‍ ജെ പി സിങ് പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ്. നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.