സ്വാശ്രയവിഷയത്തില്‍ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം; പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍; നിയമസഭ നിര്‍ത്തിവച്ചു;എംഎല്‍എമാരുടെ നിരാഹാരം ആറാം ദിവസത്തില്‍

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി പ്രതിഷേധിച്ചു.നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തരവേള റദ്ദാക്കി പ്രശ്‌നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്വാശ്രയപ്രശ്‌നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്നും എംഎല്‍എമാരുടെ സമരം തീര്‍പ്പാക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. എംഎല്‍എമാര്‍ നിരാഹാരം ആറാം ദിവസത്തില്‍ നില്‍കുമ്പോഴും ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാവുന്നില്ല. സ്പീക്കര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കു താന്‍ ശ്രമിക്കുമെന്നും ചോദ്യോത്തരവേള സുഗമമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ഇതിനു തയാറായില്ല. തുടര്‍ന്നാണ് ചോദ്യോത്തരവേള നിര്‍ത്തിവച്ചത്. അതിനിടെ, സ്വാശ്രയവിഷയത്തില്‍ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. അതേസമയം, നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നു. ഇപ്പോള്‍ നിരാഹാരം നടത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാലും സമരം തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.