കനകമലയില്‍ തമ്പടിച്ച അഞ്ചു പേര്‍ക്കും ഐഎസ് ബന്ധം; ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി;എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സ്വദേശി മന്‍ഷിത്, കോയമ്പത്തൂര്‍ സ്വദേശി അബൂബഷീര്‍, തൃശൂര്‍ സ്വദേശി സാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫാന്‍, കോഴിക്കോട് സ്വദേശികളായ ജാസിം, റംഷീദ് എന്നിവരാണ് അറസ്റ്റിലായത്.എന്‍ഐഎ നടത്തിയ റെയ്ഡില്‍ വനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ചു പേരെയാണ് കനകമലയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശി റംഷീദിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായവരെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. വടകര ഭാഗത്തുനിന്നെത്തിയ സംഘത്തിന്റെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ സംഘം കനകമലയിലെ കാട്ടിലെത്തിയത്. വന്‍ പൊലീസ് സന്നാഹത്തോടെ എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കു മുന്‍പാണു തിരച്ചില്‍ തുടങ്ങിയത്.

ഐ.എസ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന 21 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തിരച്ചില്‍ നടത്തിയത്. പിടിയിലായവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരികയാണ്. ഇവരെ ഇന്നലെ തന്നെ പിടികൂടിയിയില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ വലിയൊരു ദുരന്തം സംഭവിച്ചേനെ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ നീക്കം മണത്തറിഞ്ഞു നടത്തിയ അതിവേഗ ഓപ്പറേഷനിലാണ് ഐ.എസ്. ഭീകരര്‍ പിടിയിലായത്. കനകമലയിലെ കെട്ടിടത്തില്‍ സംഘം യോഗം ചേരുന്നതിനിടെയാണ് എന്‍.ഐ.എ വളഞ്ഞത്. മധ്യപ്രദേശ് മുതല്‍ ഈ സംഘത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേറ്റ് ചെയ്ത് എന്‍.ഐ.എ. പിന്തുടരുന്നുണ്ടായിരുന്നു. സംഘം എറണാകുളം, വടകര കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയെന്ന വിവരങ്ങള്‍ മാത്രമെ എന്‍.ഐ.എ സംഘത്തിന് ലഭ്യമായിരുന്നുള്ളു. എന്നാല്‍ ഒരു ഹച്ച് ടവര്‍(ഇപ്പോള്‍ വൊഡാഫോണ്‍) കേന്ദ്രീകരിച്ച സിഗ്‌നലുകളാണ് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിപോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കനകമലയിലെ മൊബൈല്‍ ടവറിലേക്കെത്തിച്ചത്. തുടര്‍ന്ന് ഇരുപതോളം വന്ന അന്വേഷണസംഘം പത്തരയോടെ കനകമല വളയുകയായിരുന്നു. എന്‍.ഐ.എ: ഐ.ജി അനുരാജ് സംഘ്, ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റെയ് ഡ് നടത്തിയത്.

© 2024 Live Kerala News. All Rights Reserved.