ജിഷ പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നില്ല; കുളിക്കടവിലെ തര്‍ക്കവും പ്രതിയുടെ പല്ലുകള്‍ക്കിടയില്‍ വിടവെന്നതും കെട്ടുകഥ;അന്വേഷണത്തിന്റെ വിവരങ്ങള്‍ എസ്പി ഉണ്ണിരാജന്‍ വിശദീകരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ വധക്കേസിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുയെന്ന് എസ്പി ഉണ്ണിരാജന്‍ പറഞ്ഞു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം എറണാകുളം റൂറല്‍ എസ്.പി. പി.എന്‍.ഉണ്ണിരാജന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞത്. ജിഷ പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നില്ല. വീട്ടില്‍നിന്ന് കഴിച്ച ഭക്ഷണത്തിന്റെ അംശമാണ് കണ്ടെത്തിയത്.ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി അമീര്‍ ഉള്‍ ഇസ്‌ലാം കുടിപ്പിച്ചതാണ്. കൊലനടന്ന ദിവസം ജിഷ വീട്ടില്‍നിന്നു അകലെ പോയിട്ടില്ല. ബലാത്സംഗത്തിന്‌ശേഷം സ്വകാര്യഭാഗങ്ങളില്‍ പ്രതി പരുക്കേല്‍പ്പിക്കുകയും ചെയ്തു. കുളിക്കടവിലുണ്ടായി എന്നു പറയുന്ന തര്‍ക്കവും പ്രതിയുടെ പല്ലുകള്‍ക്കിടയില്‍ വിടവെന്നതും കെട്ടുകഥയാണ്. ജിഷയുടെ പെന്‍കാമറയില്‍ ചിത്രങ്ങളില്ല. ഇതാണ് ആരെയും വീട്ടില്‍ കയറ്റാന്‍ പറ്റാത്തതെന്ന് ജിഷ പറഞ്ഞിട്ടുമില്ല. ഇന്നാണ് അന്വേഷണ സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശി അമീറുല്‍ ഇസ്‌ലാം മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടയാളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 1500 പേജുകളുള്ള കുറ്റപത്രത്തില്‍ 125 രേഖകള്‍, 195 സാക്ഷി മൊഴികള്‍, നാലു ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അമീറിനെ ജിഷയുടെ വീട്ടില്‍ കണ്ടെന്ന അയല്‍വാസിയുടെ മൊഴിയും കൊലയ്ക്കുശേഷം അമീര്‍ സുഹൃത്തുമായി സംസാരിച്ചതും പ്രതി രക്ഷപെടാനുപയോഗിച്ച ട്രെയിന്‍ ടിക്കറ്റും തെളിവായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.