ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്ന്കണ്ടിരുന്നുവെന്ന് സഹോദരന്റെ രഹസ്യമൊഴി;മഞ്ഞ ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് അമീര്‍ വന്നത്; കൊലപ്പെടുത്തിയത് അനാറുല്‍ ഇസ്‌ലാമാണെന്ന് മൊഴിയിലില്ല

കൊച്ചി: ജിഷാ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സഹോദരന്‍ ബഹറുല്‍ ഇസ്‌ലാമിന്റെ രഹസ്യമൊഴി പുറത്ത്. ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്നുകണ്ടിരുന്നുയെന്ന് മൊഴി നല്‍കി. മഞ്ഞ ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് അമീര്‍ വന്നത്. മുതലാളി മര്‍ദിച്ചുയെന്നും മുതലാളിയുമായി തര്‍ക്കമുണ്ടായതിനാല്‍ പകുതി പണിയേ ചെയ്തുള്ളൂ.അതുകൊണ്ട് പണം കിട്ടിയില്ല, എത്രയും പെട്ടെന്ന് നാട്ടില്‍ പോകണം, അതിനായി പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ കയ്യില്‍നിന്ന് 2000 രൂപ വാങ്ങിക്കൊടുത്തുവെന്നും ബഹര്‍ പറയുന്നു. അനാറുല്‍ ഇസ്‌ലാമാണ് ജിഷയെ കൊന്നതെന്ന് രഹസ്യമൊഴിയില്‍ പറഞ്ഞിട്ടില്ല. അനറുല്‍ ഇസ്‌ലാമാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് ബഹറുല്‍ ഇസ്‌ലാം മൊഴി നല്‍കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുനേരെ കടകവിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രഹസ്യമൊഴി. അതേസമയം, താനല്ല അനറാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീര്‍ ഇന്നു കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവേ എറണാകുളം കോടതിയിലാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. അമീറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

© 2024 Live Kerala News. All Rights Reserved.