കശ്മീരിലെ അക്രമങ്ങള്‍ക്ക് വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നു; വിഘടനവാദികള്‍ക്ക് പൊലീസിനെ പേടിയാണെന്നും മെഹബൂബ മുഫ്തി

ശ്രീനഗര്‍:കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിഘടനവാദികള്‍ക്കെതിരെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത് വന്നിരിക്കുന്നു.
കശ്മീരിലെ അക്രമങ്ങള്‍ക്ക് വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നു. തിരകള്‍ക്കു നേരെയും പെല്ലറ്റുകള്‍ക്ക് നേരെയും കണ്ണീര്‍ വാതകത്തിനു നേരെയും പോരാടാന്‍ വിഘടനവാദികള്‍ കുട്ടികളോട് ആവശ്യപ്പെടും. വിഘടനവാദികള്‍ പൊലീസിനെ പേടിയാണെന്നും മെഹബൂബ അഭിപ്രായപ്പെട്ടും. കശ്മീര്‍ ഉടന്‍ തന്നെ പഴയ അവസ്ഥയിലേക്ക് മാറുമെന്നും മെഹബൂബ പ്രത്യാശ പങ്കുവച്ചു. അധികകാലം ഈ സാഹചര്യം തുടരില്ല. പക്ഷെ, ഇക്കാര്യങ്ങളെല്ലാം ബാധിച്ച കുട്ടികളുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ് അവശേഷിക്കും. ദൈവം എല്ലാം കാണുന്നുണ്ട്. വിഘടനവാദികളുടെ മക്കളെല്ലാം മലേഷ്യയിലും ദുബായിലും ബംഗളൂരുവിലും രാജസ്ഥാനിലുമാണ്. ഒരു വിഘടനവാദി നേതാവിന്റെ മക്കള്‍ക്കും ഇതുവരെയുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്ക് പോലും പറ്റിയിട്ടില്ല. വേണ്ടിവന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേ മെഹബൂബ വ്യക്തമാക്കി. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ ഇന്നലെ രണ്ടു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. രണ്ടുമാസമായ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 73 ആയി.

© 2025 Live Kerala News. All Rights Reserved.