എടിഎം കവര്‍ച്ചാക്കേസിലെ മരിയന്‍ ഗബ്രിയേലിന്റെ കൂട്ടുപ്രതികള്‍ രാജ്യം വിട്ടില്ല; അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു;കേരള-മഹാരാഷ്ട്ര പൊലീസ് സംയുക്തമായി അന്വേഷിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഉള്‍പ്പെടെ എടിഎമ്മില്‍ കവര്‍ച്ച നടത്തിയ സംഘത്തില്‍ മുംബൈയില്‍ നിന്ന് അറസ്റ്റിലായ റുമേനിയന്‍ പൗരന്‍ മരിയന്‍ ഗബ്രിയേലിന്റെ കൂട്ടുപ്രതികള്‍ ഇന്ത്യയില്‍ത്തന്നെയുള്ളതായി പൊലീസ്. ചിലര്‍ തമിഴ്‌നാട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അങ്ങോട്ടും വ്യാപിപ്പിച്ചു. കേരള-മഹാരാഷ്ട്ര പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് നിര്‍ണ്ണായക സൂചന ലഭിച്ചു. മറ്റ് നാലുപേരെയാണ് ഇനി പിടികൂടാനുള്ളത്. അഞ്ചംഗസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈയില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ഇത് കൂടാതെയാണ് ചെന്നൈയിലേക്ക് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മുംബൈയിലെ എടിഎമ്മില്‍ നിന്നും നൂറ് രൂപ പിന്‍വലിച്ച് മടങ്ങുന്നതിനിടെ പൊലീസ് ഗബ്രിയേലിനെ പിടികൂടുകയായിരുന്നു.തിരുവനന്തപുരത്ത് എടിഎം കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തിയതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മൂന്നു വിദേശികള്‍ ചേര്‍ന്നു പിന്‍നമ്പര്‍ ചോര്‍ത്താനുള്ള ക്യാമറ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ എടിഎമ്മിലെ സിസിടിവില്‍ പതിഞ്ഞിരുന്നു.എസ്ബിഐ, എസ്ബിടി, ഐഡിബിഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് 2.45 ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ ശാഖയോടു ചേര്‍ന്ന എടിഎം കൗണ്ടറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണവും പൊലീസ് കണ്ടെടുത്തിരുന്നു. എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് (എടിഎം കാര്‍ഡ് സവൈപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി.

© 2024 Live Kerala News. All Rights Reserved.