കശ്മീരില്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; പത്രസ്ഥാപനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മെഹബൂബ മുഫ്തി മാപ്പു പറഞ്ഞു

ശ്രീനഗര്‍: കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. കഴിഞ്ഞ ആറു ദിവസമായുണ്ടായിരുന്ന നിരോധനമാണ് പിന്‍വലിച്ചത്. പത്രസ്ഥാപനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മുഖ്യമന്ത്രി മെഹബൂബ മുഫ്തി മാപ്പു പറഞ്ഞു. കശ്മീര്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായപ്പോഴാണ് ആറു ദിവസത്തേക്ക് കശ്മീരില്‍ വര്‍ത്തമാന പത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നേരത്തെ പത്രസ്ഥാപനങ്ങളില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ കശ്മീരിലെ പ്രസ്സുകളില്‍ അധികൃതരുടെ മിന്നല്‍പരിശോധന നടത്തുകയും . അച്ചടി നിര്‍ത്തിവെക്കുകയും പ്രിന്റിങ് പ്ലേറ്റുകള്‍ പൊലീസ് കൊണ്ടുപോകുകയും ചെയ്തിരുന്നു. ഹിസ്ബുല്‍ ഭീകരനെന്ന് ആരോപിക്കുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് അടിയന്തരാവസ്ഥയ്ക്ക് സമാനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.