സരിത എസ് നായര്‍ തന്നെ വിളിച്ചിട്ടുണ്ട്; അവരുടെ വിഷമങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ സോളാര്‍ കമ്മീഷനില്‍

കൊച്ചി: സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ തന്നെ രണ്ടു മൂന്നും തവണ ഫോണില്‍ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു മാത്രമാണു സരിതയുടെ ഫോണെടുത്തതെന്നു ബെന്നി സോളര്‍ കമ്മിഷനു മൊഴി നല്‍കി. ഫോണിലൂടെ തന്നോടു പറഞ്ഞതില്‍ സരിതയുടെ വിഷമങ്ങളുമുണ്ടാകാം. എന്നാല്‍ അതിനൊന്നും പ്രതിവിധി നിര്‍ദേശിക്കേണ്ടതു തന്റെ ഉത്തരവാദിത്തമായിരുന്നില്ല. ലൈംഗികാരോപണക്കേസില്‍ എ.പി.അബ്ദുല്ലക്കുട്ടിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കണമെന്നു ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ സരിതയോട് ആവശ്യപ്പെട്ടെന്ന സരിതയുടെ മൊഴി തെറ്റാണ്. ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ ഒരിക്കലും സരിതയോടു സംസാരിച്ചിട്ടില്ല. സരിത ജയിലില്‍ വച്ച് ആദ്യം തയാറാക്കിയ കുറിപ്പ് പിന്നീട് നാലു പേജായി ചുരുങ്ങിയതിനു പിന്നില്‍ ഒരിടപെടലും താന്‍ നടത്തിയിട്ടില്ല. ഫെനി, കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപ്കുമാര്‍ എന്നിവരുടെ ഫോണിലൂടെ സരിതയുടെ അമ്മയുമായി താന്‍ സംസാരിച്ചതായും ആരോപണങ്ങളില്‍നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ടതായും സരിത കമ്മിഷനു നല്‍കിയ മൊഴി തെറ്റാണ്. ഇങ്ങനെയൊരു സംഭാഷണമുണ്ടായിട്ടില്ലെന്നും ബെന്നി ബെഹനാന്റെ മൊഴിലയിലുണ്ട്.

© 2024 Live Kerala News. All Rights Reserved.