ജിഷ വധക്കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനര്‍ ഇസ്ലാമിന്റെ ചിത്രം പൊലീസിന് ലഭിച്ചു; ഇയാള്‍ ഹൈദരബാദിലുള്ളതായി സൂചന; പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും

കൊച്ചി: ജിഷ വധക്കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനറിന്റെ ചിത്രം അന്വേഷണ സംഘത്തിന് ലഭിച്ചു. ചിത്രം അനറിന്റേത് തന്നെയെന്ന് അമിറും ഉറപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. ഇതിനായി പെരുമ്പാവൂര്‍ സ്റ്റേഷനില്‍ അനര്‍ ഫോട്ടോ നല്‍കുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയില്‍ രേഖ വാങ്ങിയിരുന്നില്ല. അനറിനെ കണ്ടെത്താന്‍ കേരള പൊലീസ് സംഘം മൂന്ന് ആഴ്ച അസമില്‍ കഴിഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൊല നടന്നതിനു ശേഷമുള്ള ദിവസങ്ങളില്‍ അനര്‍ വീട്ടിലെത്തിയിരുന്നുവെന്നാണു വീട്ടുകാര്‍ മൊഴി നല്‍കിയത്. തിരിച്ചറിയല്‍ രേഖയ്ക്കായി അനര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊല നടന്ന ദിവസം ഉപയോഗിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. സുഹൃത്തുക്കളായ അനറുല്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരോടൊപ്പം കൊല നടന്ന ദിവസം താന്‍ മദ്യപിച്ചിരുന്നുവെന്ന് അമിര്‍ മൊഴി നല്‍കിയിരുന്നു. മൃഗപീഡനക്കേസില്‍ അമിറിനെ കസ്റ്റഡിയില്‍ കിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും.

© 2024 Live Kerala News. All Rights Reserved.