പശുകടത്തുകാരെന്ന് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ചാണകം തീറ്റിച്ചു; ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയശേഷമാണ് ചാണകവും വെള്ളവും തിന്നാനായി കൊടുത്തത്

ഫരീദാബാദ്: പശുകടത്തുകാരെന്ന് ആരോപിച്ച് ശുദ്ധീകരിക്കാനെന്ന് പറഞ്ഞ് രണ്ടു മുസ്ലീം യുവാക്കളെ ഒരു സംഘം ഭീഷണിപ്പെടുത്തി ചാണകം തീറ്റിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ ഫരീദാബാദിനു സമീപമാണ് സംഭവം. ഗോ രക്ഷാ ദല്‍ എന്നു വിളിക്കുന്ന ഒരു സംഘം റിസ്വാന്‍, മുക്തിഹാര്‍ എന്നിവരെ മര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയുമായിരുന്നു. യുവാക്കള്‍  റോഡിലിരുന്ന് ചാണകം തിന്നുന്നതാണ് 57 സെക്കന്റുള്ള വീഡിയോയിലുള്ളത്. ഇവരുടെ മുഖത്ത് മര്‍ദ്ദിച്ചതിന്റെയും രക്തത്തിന്റെയും പാടുണ്ട്. ഇതില്‍ ഒരാള്‍ ചര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

ഗോരക്ഷാ ദള്‍ എന്നു പറയുന്ന സംഘം പശുക്കളുമായി പോകുന്ന ഇവരുടെ ട്രക്ക് പിടിച്ചെടുക്കുകയും ഇരുയുവാക്കളെയും മര്‍ദ്ദിക്കുകയുമാണുണ്ടായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം ചാണകവും വെള്ളവും തിന്നാനായി കൊടുത്തു. പിന്നീട് ഇവരെ ഫരീദാബാദ് പൊലീസിനു കൈമാറുകയും ഇരുവര്‍ക്കെതിരെയും ഗോഹത്യയ്ക്കു കേസെടുത്ത് അറസ്റ്റു ചെയ്യുകയും ചെയ്തു .

© 2024 Live Kerala News. All Rights Reserved.