ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം; റുമേനിയയെ 2-1 വീഴ്ത്തി

പാരിസ്: കോപ്പയ്ക്ക് പിന്നാലെ പന്തുകളി പ്രേമികളെ ത്രസിപ്പിച്ച് യൂറോയിലും പന്തുകളി തുടങ്ങി. ഉദ്ഘാടന മത്സരത്തില്‍ പൊരുതിക്കളിച്ച റുമേനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സ് യൂറോ കപ്പ് 2016ലെ ആദ്യ വിജയം നേടി. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ദിമിത്രി പായെറ്റ് നേടിയ തകര്‍പ്പന്‍ ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. ഒളിവര്‍ ജിറൗഡ് (58) ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയപ്പോള്‍ ബോഗ്ദന്‍ സ്റ്റാന്‍സുവിന്റെ (65, പെനല്‍റ്റി) വകയായിരുന്നു റുമേനിയയുടെ സമനില ഗോള്‍.

താരതമ്യേന ദുര്‍ബലരായ റുമേനിയയ്‌ക്കെതിരെ ലളതമായി ജയിച്ചുകയറാമെന്ന പ്രതീക്ഷയില്‍ മൈതാനത്തിറങ്ങിയ ആതിഥേയര്‍ വെള്ളംകുടിക്കുന്ന കാഴ്ചയായിരുന്നു കളത്തില്‍. ആദ്യപകുതിയില്‍ കളത്തില്‍ ഫ്രാന്‍സ് മേധാവിത്തം പുലര്‍ത്തിയെങ്കിലും റുമേനിയയും പൊരുതിനിന്നു. ഫ്രാന്‍സ് നിലയുറപ്പിക്കുന്നതിന് മുന്‍പ് റുമേനിയയ്ക്ക് ലഭിച്ച കോര്‍ണര്‍ ഏറെ പണിപ്പെട്ടാണ് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തിയത്. ഇടയ്ക്ക് ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും പോസ്റ്റ് വില്ലനായി. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോളുകളെല്ലാം. ആര്‍സനല്‍ താരമായ ഒളിവര്‍ ജിറൗഡിന്റെ ഹെഡര്‍ ഗോളിലൂടെ 58ാം മിനിറ്റില്‍ ഫ്രാന്‍സ് മുന്നിലെത്തി. ദിമിത്രി പായെറ്റ് ഉയര്‍ത്തി നല്‍കിയ പന്തിനെ ജിറൗഡ് തലകൊണ്ടു വലയിലേക്ക് തിരിച്ചുവിടുമ്പോള്‍ റുമേനിയന്‍ ഗോളി നിസഹായനായി പോയി. വിലപ്പെട്ട സമനിലസ്വപ്നവുമായി മടങ്ങാനൊരുങ്ങിയ റുമേനിയന്‍ ആരാധകരെ ഞെട്ടിച്ച് 89ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ സമനില ഗോളെത്തി. ആദ്യഗോളിന് വഴിയൊരുക്കിയ ദിമിത്രി പായെറ്റായിരുന്നു ഇത്തവണ രക്ഷകനായത്. ബോക്‌സിന് പുറത്തുനിന്നും പായെറ്റ് തൊടുത്ത പൊള്ളുന്ന ഷോട്ട് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ പതിച്ചിരിക്കുന്നു.

© 2024 Live Kerala News. All Rights Reserved.