ജര്‍മനിയെ വീഴ്ത്തി ഫ്രാന്‍സ് ഫൈനലില്‍; എതിരില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മ്മനിയെ തകര്‍ത്തത്; ജയം അന്റോയ്ന്‍ ഗ്രീസ്‌മെന്റെ ഇരട്ട ഗോളില്‍

യൂറോകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ജര്‍മനിയെ കീഴടക്കി ആതിഥേയരായ ഫ്രാന്‍സ് ഫൈനലില്‍ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രഞ്ച് പട ജര്‍മ്മനിയെ തകര്‍ത്തത്. യുവതാരം അന്റോയ്ന്‍ ഗ്രീസ്‌മെന്റെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമിലെ പെനല്‍റ്റിയും 72ാം മിനിറ്റിലെ ഫീല്‍ഡ് ഗോളുമാണു വിധി നിര്‍ണയിച്ചത്. ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടും.

ആദ്യപകുതി തീരുന്നതിനു തൊട്ടുമുന്‍പ് ജര്‍മന്‍ പെനല്‍റ്റി ബോക്‌സില്‍ ക്യാപ്റ്റന്‍ ബാസ്റ്റിന്‍ ഷ്വൈന്‍സ്റ്റീഗര്‍ക്കു വഴങ്ങേണ്ടി വന്ന ഹാന്‍ഡ്‌ബോളിനു ലഭിച്ച പെനല്‍റ്റി, സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന്റെ താരമായ ഗ്രീസ്‌മെന്‍ ലക്ഷ്യത്തിലെത്തിച്ചു. ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെതിരെ സ്വീകരിച്ച അതേ തന്ത്രങ്ങളുമായി തന്നെയാണ് ദിദിയര്‍ ദെഷാംപ്‌സ് ജര്‍മ്മനിക്കെതിരെയും ഫ്രാന്‍സിനെ കളത്തിലിറക്കിയത്. ആക്രമണത്തോടൊപ്പം തന്നെ ഫ്രാന്‍സിന്റെ പ്രതിരോധവും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ജര്‍മ്മനിയുടെ നീക്കങ്ങളെല്ലാം പാതിവഴിക്ക് നിലച്ചുപോയി. ഗോള്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ജര്‍മനിയെ ഞെട്ടിച്ചു കൊണ്ട് 72ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍നിന്നു തൊടുത്ത ഇടംകാലന്‍ ഷോട്ടിലും ഗ്രീസ്‌മെന്‍ ലക്ഷ്യം കണ്ടു. ഐസ്‌ലന്‍ഡിനെതിരെ രണ്ട് ഗോളുകള്‍ക്ക് വഴങ്ങിയ ഫ്രാന്‍സ് പക്ഷെ ജര്‍മ്മനിക്കെതിരെ കരുതി തന്നെയാണ് കളിച്ചത്.

© 2024 Live Kerala News. All Rights Reserved.