ജിഷ വധക്കേസില്‍ പി പി തങ്കച്ചന്റെ പങ്ക് അന്വേഷിക്കാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി നാളെ രേഖപ്പെടുത്തും; രണ്ട് ദിവസത്തിനകം പുതിയ വിവരങ്ങള്‍ പുറത്തുവരുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴിയെടുക്കുമെന്ന് പുതിയ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെത്താന്‍ ജോമോന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം പുതിയ ചില വിവരങ്ങള്‍കൂടി പുറത്തുവരുമെന്നും ഡിജിപി പറഞ്ഞു. ജിഷ വധക്കേസ് കേരള പൊലീസിന് വെല്ലുവിളിയാണ്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ല. ജിഷവധക്കേസ് തെളിയിക്കും. തെളിയിക്കപ്പെടാത്ത കേസുകളില്‍ വീണ്ടും അന്വേഷണം നടത്തും. പൊലീസ് സേനയെ ആധുനികവല്‍ക്കരിക്കും. സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. സേനയില്‍ സിബിഐ മാതൃകതയില്‍ അന്വേഷണസംവിധാനം കൊണ്ടുവരുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.