പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഡിഎന്‍എ പരിശോധനയില്‍ കൂടുതല്‍ വ്യക്തത. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍നിന്നും വാതില്‍കൊളുത്തില്‍ പുരണ്ട രക്തത്തില്‍നിന്നുമാണ് ഡി.എന്‍.എ. കിട്ടിയത്. കടിയേറ്റപാടില്‍നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡി.എന്‍.എ. ആയിരുന്നു. ആദ്യ അന്വേഷണസംഘം ശേഖരിച്ച സാംപിളുകളില്‍നിന്നാണ് ഡി.എന്‍.എ. കിട്ടിയത്. കൊലയാളിക്ക് പരുക്കേറ്റിരുന്നുവെന്നതിനും ഇതോടെ തെളിവായി.
ജിഷയുടെ പുറത്ത് കടിയേറ്റ പാടില്‍നിന്നാണ് കൊലയാളിയുടെ ഡിഎന്‍എ ആദ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്. ജിഷയുടെ വസ്ത്രത്തില്‍ കടിച്ചയാളുടെ ഉമിനീര്‍ കലര്‍ന്നിരുന്നു. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഡിഎന്‍എ കണ്ടെത്തിയത്. ഡിഎന്‍എ ലഭിച്ചിരുന്നെങ്കിലും കൊലയാളിയെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല. ഒരു മാസത്തിനിടെ കസ്റ്റഡിയിലും അല്ലാതെയും പൊലീസ് ചോദ്യംചെയ്ത രണ്ടായിരത്തിലധികം പേരുമായും ഈ ഡിഎന്‍എ സാംപിള്‍ യോജിച്ചില്ല. വഴിമുട്ടിയ അന്വേഷണം ഒടുവില്‍ പുതിയ സര്‍ക്കാര്‍ പുതിയ ടീമിനെ ഏല്‍പിച്ചു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം.