സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിഷ്ഠൂരമായി വധിക്കപ്പെട്ട പെരുമ്പാവൂര്‍ ദളിത് വിദ്യാര്‍ഥി ജിഷയുടെ ആന്തരിക അവയവങ്ങള്‍ പൊലീസ് മാറ്റിയതായി സംശയിക്കുന്നതായി പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. പി.പി. തങ്കച്ചന്റെ മകളാണു ജിഷയെന്നും സ്വത്തു സംബന്ധിച്ച് ജിഷ ആവശ്യമുന്നയിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും ജോമോനെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ടു ചെയ്യുന്നു. പേരുമ്പാവൂരിലെ കോണ്‍ഗ്രസിന്റെ ഉന്നത നേതാവ് എന്നു മാത്രമാണ് പറഞ്ഞത്. ആ ഉന്നത നേതാവ് താന്‍ തന്നെയാണെന്നു വ്യക്തമാക്കിക്കൊണ്ട്, തന്നെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണം നിഷേധിച്ച് തങ്കച്ചന്‍ രംഗത്തുവന്നതില്‍ അതിയായ സന്തോഷമുണ്ട്. തങ്കച്ചനെ ഉദ്ദേശിച്ചു തന്നെയാണ് ഉന്നത നേതാവ് എന്നു താന്‍ പരാമര്‍ശിച്ചതെന്നും ജോമോന്‍ പറഞ്ഞു. തങ്കച്ചന്റെ പേരു പറയാതിരുന്നത് അദ്ദേഹത്തെ പേടിച്ചിട്ടല്ല. ഈ പരാതിയില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലാണ് പേരു വെളിപ്പെടുത്തേണ്ടത്. തങ്കച്ചന്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നു പറയുന്നു. അതു സ്വാഗതം ചെയ്യുന്നതായും ജോമോന്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.
ജിഷയുടെ ആന്തരിക അവയവങ്ങള്‍ പോലീസ് എടുത്തുവച്ചിട്ടുണ്ട്. തങ്കച്ചന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, തനിക്കെതിരായ ആരോപണം അസത്യമാണെങ്കില്‍, തങ്കച്ചന്റെ മകളല്ല ജിഷയെന്നുതെളിയിച്ച് അഗ്‌നിശുദ്ധി വരുത്താന്‍ അവസരം ലഭിച്ചിരിക്കുകയാണ്. തങ്കച്ചന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ തയാറുണ്ടോയെന്നു ജോമോന്‍ ചോദിച്ചു. ഡി.എന്‍.എ. ടെസ്റ്റ് നടത്താതിരിക്കാന്‍ വേണ്ടിയാണ് ജിഷയുടെ മൃതദേഹം ആരുമറിയാതെ കത്തിച്ചുകളഞ്ഞത്. എടുത്തുവച്ചിട്ടുള്ള ആന്തരിക അവയവയങ്ങള്‍ ജിഷയുടേതു തന്നെയാണെന്ന് ആര്‍ക്ക് ആധികാരികമായി പറയാന്‍ കഴിയും? അതു ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്ന് ജോമോന്‍ പറഞ്ഞു. ഇത്രയും ഒതുക്കിയ സാഹചര്യത്തില്‍ ആന്തരിക അവയവങ്ങള്‍ മാറ്റിയെന്നും സംശയിച്ചുകൂടേ. തങ്കച്ചനു വേണ്ടി ഇത്രയും ചെയ്ത പോലീസ് ജിഷയുടേതാണെന്ന വ്യാജേന മറ്റൊരാളുടെ ആന്തരിക അവയവങ്ങള്‍ എടുത്തുവച്ചിരിക്കാനും സാധ്യതയുണ്ട്. ഏത് ആരോപണം വന്നാലും എല്ലാവരും ആദ്യം അതു നിഷേധിക്കുക പതിവാണ്. ഡി.എന്‍.എ. ടെസ്റ്റ് വന്നാല്‍ മാത്രമേ സമ്മതിക്കൂ. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നിയമിച്ച ഉദ്യോഗസ്ഥരാണ് എസ്.ഐ. മുതല്‍ റൂറല്‍ എസ്.പി. വരെയുള്ളവര്‍. പി.പി. തങ്കച്ചന്‍ പ്രതിക്കൂട്ടിലല്ലായിരുന്നുവെങ്കില്‍ ഏപ്രില്‍ 28 നടന്ന ഈ കൊലപാതകം മേയ് രണ്ടു വരെ അവര്‍ പുറംലോകം അറിയാതെ മൂടിവയ്‌ക്കേണ്ട കാര്യമില്ല. മൂടിവച്ചില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിനു 47 സീറ്റ് എന്നത് പകുതി പോലും ലഭിക്കാതെ വന്നേനെ. ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്ന് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തത് ആരോപണവിധേയന്‍ തങ്കച്ചന്‍ ആയതുകൊണ്ടു മാത്രമാണ്. ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീടിന്റെ അരികില്‍ ഒരു കനാലുണ്ട്. കൊലപാതകം നടന്ന ദിവസം ആ കനാലില്‍ വെള്ളമില്ലായിരുന്നു. എന്നാല്‍ കനാലില്‍ വെള്ളം ഒഴുക്കിവിട്ട് തെളിവുകള്‍ നശിപ്പിച്ചു. ഏപ്രില്‍ 28നു കൊല നടന്നതു മുതല്‍ സംഭവം വെളിയില്‍ വരുന്നതുവരെ പോലീസ് ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് അതു രഹസ്യമാക്കി വച്ചത്.
കുറേ ദിവസം തെളിവ് നശിപ്പിക്കാന്‍ അവസരം കിട്ടി. ജിഷ ഒരു പെന്‍ ക്യാമറ സൂക്ഷിച്ചിരുന്നു. അതു പോലീസിന്റെ െകെയിലുണ്ടോയെന്നും അതില്‍ എന്തൊക്കെ ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. ജിഷയുടെ ഡയറി എവിടെയാണെന്നും അതിലെന്താണെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. ഉന്നത നേതാവിന്റെ സ്വത്തില്‍ അവകാശവാദം ഉന്നയിച്ചിട്ട് ലഭിക്കാതെ വന്നപ്പോള്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുമെന്നും ഉന്നത നേതാവിന്റെ മകളാണെന്നു തെളിയിക്കുമെന്നും ജിഷ വെല്ലുവിളിച്ചിരുന്നുവെന്നും ജോമോന്‍ പറഞ്ഞു. താന്‍ പരാതി കൊടുത്തെന്ന കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ പി.പി. തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ പോയി ജിഷയുടെ അമ്മയ്ക്ക് 15 ലക്ഷം രൂപ നല്‍കി. അപ്പോള്‍ അവര്‍ ചോദിച്ചു ‘സാറേ, ഇതു നേരത്തേ തന്നിരുന്നുവെങ്കില്‍ ജിഷ കൊല്ലപ്പെടുമായിരുന്നില്ല’ എന്ന്. ഇത് എല്ലാ പത്രങ്ങളിലുമുണ്ടല്ലോയെന്നും ജോമോന്‍ പറഞ്ഞു. തന്റെ പരാതി സത്യമാണെന്ന് ഇതു തെളിയിക്കുന്നു. 20 വര്‍ഷം പി.പി.തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണ് തങ്കച്ചന്‍ മുന്‍െകെയെടുത്ത് 15 ലക്ഷം കൊടുത്തതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് മുറുകിനില്‍ക്കുന്ന സമയത്ത് യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ പി.പി. തങ്കച്ചന്‍ നടത്തിയ പത്രസമ്മേളനത്തില്‍, വീട്ടിനു തൊട്ടടുത്തായിരുന്നിട്ടും എന്തുകൊണ്ടാണ് ജിഷയുടെ വീട്ടില്‍ പോകാത്തത് എന്ന് ആരോ ചോദിച്ചു. താനങ്ങനെ കൊല്ലപ്പെട്ട വീട്ടില്‍ പോകുന്ന ആളല്ലെന്നായിരുന്നു തങ്കച്ചന്റെ മറുപടി. ആ തങ്കച്ചനാണ് ഇന്നലെ പണം കൊടുക്കാന്‍ ആവേശം കാട്ടിപ്പോയത്. ഡി.എന്‍.എ. ടെസ്റ്റ് നടത്തി പി.പി. തങ്കച്ചന്‍ നിരപരാധിത്വം തെളിയിച്ചാല്‍ താന്‍ എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാം. പി.പി. തങ്കച്ചന്‍ മഹാനാണെന്നും താന്‍ പാപിയാണെന്നും പറയാം. ജിഷ തങ്കച്ചന്റെ മകളാണെന്നോ അല്ലയോ എന്ന് അമ്മ പറഞ്ഞാലും ഡി.എന്‍.എ. ടെസ്റ്റ് നടത്താതെ അതു നിയമപരമായി നിലനില്‍ക്കില്ല. ബ്ലാക്‌മെയിലിങ്ങിനു വേണ്ടിയാണോ പരാതി നല്‍കിയതെന്ന ചോദ്യത്തോട് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മറുപടി ഇതായിരുന്നു. ‘എനിക്കു രാഷ്ട്രീയമില്ല. യു.ഡി.എഫിലും എല്‍.ഡി.എഫിലും ഉള്ളവരുമായി അടുപ്പമുണ്ട്. 35 വര്‍ഷമായ പൊതുപ്രവര്‍ത്തനത്തിലൂടെ ഉണ്ടാക്കിയെടുത്ത സല്‍പ്പേരും വിശ്വാസ്യതയും ഇതു സത്യമല്ലെങ്കില്‍ തകര്‍ന്നുപോകില്ലേ.