പി പി തങ്കച്ചന്റ മകളല്ല ജിഷയെന്ന് മാതാവ് രാജേശ്വരി; ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം അടിസ്ഥാനരഹിതം; ജിഷയുടെ അമ്മയെ തനിക്കറിയില്ലെന്ന് തങ്കച്ചന്‍

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് ജിഷയുടെ പിതാവല്ലെന്നും മകളുടെ കൊലപാതകത്തില്‍ അദേഹത്തിന് പങ്കില്ലെന്നും ജിഷയുടെ മാതാവ് രാജേശ്വരി. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്ന പോലുള്ള ബന്ധം തനിക്കില്ലെന്നും അമ്മ പറഞ്ഞു. ജിഷയുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പ്രതികരിച്ചിരുന്നു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് പിപി തങ്കച്ചന്‍ പറഞ്ഞു.

ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ല. തികച്ചും ക്രൂരമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചത്. ജിഷയുടെ അമ്മ ഒരു തരത്തിലുള്ള ആവശ്യത്തിനും വേണ്ടി തന്റെ വീട്ടില്‍ വന്നിട്ടില്ല. ജിഷയുടെ കൊലപാതകത്തിന് ശേഷം അമ്മ രാജേശ്വരി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് സന്ദര്‍ശിച്ചിരുന്നു. കെപിസിസിയുടെ ധനസഹായം കൈമാറാനും ആശുപത്രിയില്‍ അവരെ പോയി കണ്ടിരുന്നു. ജിഷയുടെ അമ്മയെ തനിക്കറിയില്ലെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള നീചമായ ശ്രമത്തിന്റെ ഭാഗമാണിത്. ആരോപണം ഉന്നയിച്ചവര്‍ക്കും കുടുംബം ഉണ്ടെന്ന കാര്യം മറക്കരുതെന്നും പി പി തങ്കച്ചന്‍ ഓര്‍മ്മപ്പെടുത്തി. ജിഷയുടെ പിതാവ് പി പി തങ്കച്ചനാണെന്നും സ്വത്ത് ഭാഗം ചോദിച്ചതാണ് കൊലപാതക കാരണമെന്നും ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.