# Justice for Jisha ജിഷ കൊല്ലപ്പെട്ട ശേഷമാണ് ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് നിഗമനം; പുതിയ ഫോറന്‍സിക്ക് തെളിവുകള്‍ കേസിന് വഴിത്തിരിവാകും

പെരുമ്പാവൂര്‍: ജിഷയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാണ് കൊലയാളി ബലാത്സംഗത്തിന് ശ്രമിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ ആദ്യ നിഗമനം. കൊല്ലപ്പെട്ട ശേഷമാണു സ്വകാര്യ ഭാഗങ്ങളിലും മുഖത്തും കുത്തിപ്പരുക്കേല്‍പ്പിച്ചതെന്ന അനുമാനത്തിലായിരുന്നു പൊലീസ്. എന്നാല്‍ മുഖത്തും മറ്റും കണ്ട ആഴം കുറഞ്ഞ കത്തിപ്പാടുകളും പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകള്‍ കൊണ്ടു പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ സൂചനയാണെന്ന് അനുമാനിക്കുന്നു. മൃതദേഹത്തില്‍ ആഴം കുറഞ്ഞ മുറിവുകള്‍ കൂടുതല്‍ എണ്ണം കാണാറുള്ളത് ഇര കൊലയാളിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ്. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതിനു ശേഷമാകാം ജിഷ നിശ്ചലയായത്. ശരീരത്തിലും വസ്ത്രത്തിലും രക്തം പുരണ്ടാല്‍ പിന്നീട് ഏറെ നേരം കൊലയാളി സ്ഥലത്തു തങ്ങാന്‍ സാധ്യത കുറവാണ്.

ഏപ്രില്‍ 28 നു വൈകിട്ട് അഞ്ചു മണിക്കു ശേഷം വീടിനുള്ളില്‍ കയറിയ കൊലയാളിയില്‍നിന്നു രക്ഷപ്പെടാനായി ജിഷ വീടിനു പുറത്തേക്ക് ഓടാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നാണു പുതിയ ഫൊറന്‍സിക് നിഗമനം. കൊലയാളി ചുരിദാര്‍ ഷാളില്‍ പിടികൂടി പിന്നിലേക്കു ശക്തിയായി വലിച്ചിട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കഴുത്തിന്റെ മുന്‍ഭാഗത്തും വശങ്ങളിലുമാണു ഷാള്‍ അമര്‍ന്നതിന്റെ പാടുകള്‍ കാണുന്നത്. കഴുത്തില്‍ ഷാള്‍ ചുറ്റി മുറുക്കിയാല്‍ കഴുത്തിനു ചുറ്റിലും ഇതിന്റെ പാടുകള്‍ കാണാന്‍ കഴിയും. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതു പറയുന്നില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ മൊഴികള്‍ ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. മുന്‍പൊരിക്കല്‍ ജിഷയെ ആക്രമിച്ച യുവാവിന്റെ വിവരങ്ങള്‍ പാപ്പു പൊലീസിനു കൈമാറി.

© 2024 Live Kerala News. All Rights Reserved.