പെരുമ്പാവൂര്‍: ക്രൂരമായ ബലാത്സംഘത്തിന് ശേഷം കൊലചെയ്യപ്പെട്ട ജിഷയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച വിരലടയാളവും കസ്റ്റഡിയിലുള്ളവരുടെ വിരലടയാളവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തല്‍. കൊലപാതകത്തിന്റെ കാരണം കൃത്യമായി നിര്‍വചിക്കാനാകാത്തതാണ് അന്വേഷണസംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൃത്യം നടത്തിയത് ഒരാള്‍ തനിച്ച്. അതിനായി ഒരാസൂത്രണവും നടന്നിട്ടുണ്ട് . ഇക്കാര്യം എഡിജിപി പത്മകുമാറും ഐജി മഹിപാല്‍ യാദവും വ്യക്തമാക്കിയിരുന്നു. പക്ഷേ എന്തിന് എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം കിട്ടിയാല്‍ അനായാസേന പ്രതിയിലേക്ക് എത്തിച്ചേരാനുമാകും. പരിസരവാസികളുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും അജ്ഞാതമാണ് . ഇതിനിടെയാണ് സഹോദരിയുടെ സുഹൃത്തിലേക്ക് വീണ്ടും അന്വേഷസംഘം എത്തുന്നത് .മാത്രമല്ല അന്വേഷണസംഘം തയ്യാറാക്കിയ രേഖാചിത്രങ്ങളുമായും ഇയാള്‍ക്ക് രൂപസാദൃശ്യമുണ്ട്. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധം ഇനിയും കണ്ടെത്താനായിട്ടില്ല വീട്ടില്‍ നിന്ന് ലഭിച്ച ആയുധങ്ങളല്ല കൊലയ്ക്കുപയോഗിച്ചതെന്ന് അന്വേഷണസംഘത്തിന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു . കൊലയാളിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പാണ് അന്വേഷണസംഘത്തിന്റെ പക്കലുള്ള ഏറെക്കുറെ കൃത്യതയുള്ള തൊണ്ടിവസ്തു. ഇയാള്‍തന്നെയാകും കൊലയാളിയെന്ന് ഉറച്ചവിശ്വാസത്തിലാണ് പൊലീസ്. ഇയാളെ പിടികൂടാനായാലെ പൊലീസിനെ ദുരൂഹതയുടെ ചുരുളഴിക്കാനാവുകയുള്ളു.