#justice for jisha വൈകിട്ട് 5.40 ന് ജിഷയുടെ നിലവിളി കേട്ടെന്ന് പരിസരവാസികളായ സ്ത്രീകള്‍; ഘാതകനെന്ന് സംശയിക്കുന്നയാള്‍ ആറുമണിയോടെ കനാല്‍ കടന്ന് പോയതായും മൊഴി

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രദേശവാസികളില്‍ നിന്നും പൊലീസ് എടുത്ത മൊഴിയില്‍ വൈകുന്നേരം 5.40 ന് ജിഷയുടെ നിലവിളി കേട്ടെന്ന് പരിസരവാസികളായ സ്ത്രീകള്‍ മൊഴി നല്‍കി. നേരത്തേ ഒരുമണിക്കും അഞ്ചുമണിക്കും ഇടയിലാകാം കൊല നടന്നതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. എന്നാല്‍ ജിഷ അഞ്ചുമണിക്ക് പൈപ്പില്‍ നിന്നും വെള്ളം എടുത്തുകൊണ്ട് പോകുന്നത് കണ്ടതായി സമീപവാസികളായ ചില സ്ത്രീകള്‍ ചോദ്യം ചെയ്യലില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഘാതകനെന്ന് സംശയിക്കുന്ന മഞ്ഞ ഷര്‍ട്ടിട്ടയാള്‍ 6.5 ന് കനാലിലൂടെ പോകുന്നതായി കണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ അസ്വാഭാവികമായി ഒന്നും പറയാതിരുന്ന നാട്ടുകാര്‍ പലപ്പോഴായി വിളിച്ച് ചോദിച്ചതില്‍ നിന്നുമാണ് പുതിയ വിവരം കിട്ടിയത്. മൂന്ന് പേര്‍ സമാനമായ മൊഴി നല്‍കിയതോടെ കൃത്യം നടന്നത് അഞ്ചേമുക്കാലിനും ആറിനും ഇടയിലാണെന്ന് പൊലീസ് കരുതുന്നു. ഇതോടെ ഈ സമയത്ത് ജിഷയുടെ വീടിന് സമീപത്തെ കനാലിലൂടെ പോയവരുടെ വിവരം ശേഖരിക്കാനും ഇതില്‍ ചെരുപ്പില്ലാതെ പോയ ആളെ കണ്ടെത്താനുമുള്ള ശ്രമമാണ് പൊലീസ് നടത്തിവരുന്നത്

© 2024 Live Kerala News. All Rights Reserved.